Friday, July 29, 2011

കടലിലേക്ക് ഒരു കരദൂരം



തീരദേശത്ത് ഈ വറുതിയുടെ നാളുകള്‍ക്ക് ഇനി രണ്ട് ദിവസം മാത്രം. കഴിഞ്ഞ നാല്‍പത്തിയേഴ് ദിവസം ട്രോളിങ്ങിനെ തുടർന്ന് കടലിന്‍റെ മക്കള്‍ക്ക് യന്ത്രവല്‍കൃത ബോട്ടുകള്‍ ഇറക്കാനായിരുന്നില്ല.ജൂണ്‍ 14 അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെയുളള ദിവസത്തേയ്ക്ക് ആയിരുന്നു ഈ നിരോധനം

മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമല്ല മത്സ്യമേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന ഒരുലക്ഷം പേര്‍ക്കും ഈ ദിവസങ്ങള്‍ വറുതിയുടേതായിരുന്നു. തുറമുഖങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല, തുറമുഖത്തോടനുബന്ധിച്ചുള്ള പെട്രോള്‍ പമ്പുകളും നിശ്ചലമായിരുന്നു.

1988 ല്‍ കേരളത്തില്‍ ട്രോളിങ്ങിന് ആദ്യമായി നിരോധനം വന്ന കാലം തൊട്ടുതന്നെ വിവാദങ്ങളും ഉണ്ടായിരുന്നു. മത്സ്യങ്ങളുടെ പ്രജനനകാലത്ത് ട്രോള്‍ വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം മത്സ്യസമ്പത്തില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും ശാസ്ത്രജ്ഞരുടെയും നിരന്തരമായ മുന്നറിയിപ്പുകളെത്തുടര്‍ന്നാണ് കേരളത്തില്‍ ട്രോളിങ്ങിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിക്കുന്നത്.

കേരളത്തിന്‍റെ സമുദ്രാതിര്‍ത്തിയില്‍ 22 കിലോമീറ്ററിനുള്ളില്‍ കടന്ന് മീന്‍ പിടിക്കുന്നതിനാണ് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.